ഇനി ഇടുക്കിയിലും ടോള്‍ പ്ലാസ; അടുത്ത ആഴ്ചമുതല്‍ ഇടുക്കിയിലും ടോള്‍ പിരിവ് ആരംഭിക്കും… ടോള്‍ നിരക്ക് അറിയാം

കേരളത്തിലെത്തുന്ന സഞ്ചാരികളും കേരളത്തിലുള്ള സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ജില്ലയാണ് ഇടുക്കി. ഇവിടെ ഇതുവരെ ടോള്‍ പിരിവ് ഇല്ലാതിരുന്നത് വലിയ ആശ്വാസമായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിനും അവസാനം ആയിരിക്കുകയാണ്. അടുത്ത ആഴ്ചമുതല്‍ ഇടുക്കിയിലും ടോള്‍ പിരിവ് ആരംഭിക്കും. ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ ദേവികുളത്താണ് ഉള്ളത്.

ഇന്ന് മുതലാണ് പണം ഈടാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ മൊബൈല്‍ നെറ്റ്‌വർക്കടക്കം സജ്ജീകരിക്കാൻ വൈകിയതിനാല്‍ അടുത്തയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ലാക്കാട് കുരിശടിക്ക് സമീപമാണ് ദേവികുളം ടോള്‍ പ്ലാസ സ്ഥാപിച്ചിരിക്കുന്നത്. ആന്ധ്രയില്‍ നിന്നുള്ള കമ്ബനിയ്ക്കാണ് ടോള്‍ പിരിവിനുള്ള അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.ആറ് മാസം മുമ്ബ് മൂന്നാർ- ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണ് 371.83 കോടി രൂപ ചെലവിട്ട് പുതുക്കി പണിതത്. നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളേറെ ഉണ്ടായിരുന്നു. ഇതിനു പുറമേ റോഡ് നിർമ്മാണത്തെ തുടർന്ന് ഭൂമിയും വീടും നഷ്ടപ്പെട്ട പ്രദേശവാസികളുടെ എതിർപ്പും. ഇതെല്ലാം കാരണം പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല.

ആറ് വരികളിലായി വാഹനങ്ങള്‍ കടന്നുപോകുന്ന ടോള്‍ പ്ലാസയില്‍ ഏഴ് ടിക്കറ്റ് കൗണ്ടറുകളുണ്ടാകും എന്നാണ് നിലവിലുള്ള വിവരം. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസെടുത്ത് ഇതുവരെ സഞ്ചരിക്കാൻ അനുമതിയുണ്ട്.

കാർ, ജീപ്പ്, ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ ഒരു വശത്തേക്ക് 35 രൂപയാണ് നല്‍കേണ്ടത്. ഇരുവശങ്ങളിലേക്കും 55 രൂപയും പ്രതിമാസം ഇരുവശങ്ങളിലേക്കും 1225 രൂപയും നല്‍കണം. 50 യാത്രകള്‍ക്കാണ് ഈ തുക. മിനി ബസ് ഒരു വശത്തേക്ക് 60 രൂപയാണ് നല്‍കേണ്ടത്. ഇരുവശങ്ങളിലേക്കു 90 രൂപ, പ്രതിമാസം 1980 രൂപ എന്നിങ്ങനെയാണ് കണക്ക്. ബസ്, ട്രക്ക പോലെയുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 125 രൂപയും ഇരുവശങ്ങളിലേക്കും- 185 രൂപയും, പ്രതിമാസം 4150 രൂപയുമാണ്.

ഭാരവാഹനങ്ങള്‍ക്ക്‌ഒരു വശത്തേക്ക്- 195 രൂപ, ഇരുവശങ്ങളിലേക്കും- 295 രൂപ, പ്രതിമാസം- 6505 രൂപ എന്നിങ്ങനെ കണക്ക്. ഏഴില്‍ കൂടുതല്‍ ആക്സിലുള്ള വാഹനങ്ങ: ഒരു വശത്തേക്ക് നല്‍കേണ്ടത് 240 രൂപയാണ്. ഇരുവശങ്ങളിലേക്കും 355, പ്രതിമാസം- 7920 രൂപ എന്നിങ്ങനെയും നല്‍കണം. 2017 സെപ്റ്റംബറിലാണ് മൂന്നാർ- ബോഡിമെട്ട് റോഡിന്റെ പണികള്‍ തുടങ്ങിയത്.

381.76 കോടി രൂപയായിരുന്നു ചിലവ്. 42 കിലോമീറ്റർ റോഡിന്റെ വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് പൂർത്തിയാക്കിയത്. നാല് മീറ്റർ മാത്രം വീതി ഉണ്ടായിരുന്ന റോഡ് 15 മീറ്റർ വീതിയിലാണ് ഇപ്പോള്‍ പുനർനിർമ്മിച്ചിരിക്കുന്നത്. ജനുവരിയില്‍ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പാത ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *